2011, ജൂൺ 16, വ്യാഴാഴ്‌ച

അംഗന്‍വാടികളില്‍ കുട്ടികള്‍ കുറയുന്നു.

ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളുടെയും, പ്രീപ്രൈമറി സ്‌കൂളുകളുടെയും വര്‍ദ്ദനവ്‌:
അംഗന്‍വാടികളില്‍ കുട്ടികള്‍ കുറയുന്നു.



അക്‌ബറലി ചാരങ്കാവ്‌


വണ്ടൂര്‍: ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളുടെയും, പ്രീപ്രൈമറി സ്‌കൂളുകളുടെയും നിര്‍ബാധമായ വ്യാപനത്തെ തുടര്‍ന്ന്‌ സംസ്ഥാനത്തെ അംഗന്‍വാടികളിലും, സര്‍ക്കാര്‍ സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ കുറയുന്നു.

ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളുടെ വ്യാപനത്തെ തുടര്‍ന്ന്‌ അംഗന്‍വാടികളിലേക്ക്‌ കുട്ടികളെ കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോള്‍.
ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകള്‍ക്ക്‌ പുറമെ നിരവധി സര്‍ക്കാര്‍ എല്‍ പി സ്‌കൂളുകളില്‍ പ്രീപ്രൈമറി ക്ലാസുകള്‍ ആരംഭിച്ചതും അംഗന്‍വാടികളില്‍ കുട്ടികള്‍ കുറയാന്‍ കാരണമായിട്ടുണ്ട്‌.

സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളും, സ്‌കൂളുകളുമുള്ള മലപ്പുറം ജില്ലയിലെ 80 ശതമാനം എല്‍ പി സ്‌കൂളുകളിലും നഴ്‌സറി ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്‌.കൂടാതെ മിക്ക എല്‍പി സ്‌കൂളുകള്‍ക്ക്‌ സമീപവും ആധുനിക സൗകര്യങ്ങളോടു കൂടിയ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളും കൂണുപോലെ ഉയര്‍ന്ന്‌ വരികയാണ്‌.

ഒന്നാം ക്ലാസിലേക്ക്‌ നഴ്‌സറി വിദ്യാര്‍ഥികളെ മാറ്റാനാകുമെന്നതിനാല്‍ അണ്‍ ഇക്കണോമിക്‌ സ്‌കൂളുകളാക്കി മാറ്റാതെ വിദ്യാര്‍ഥികളുടെ പ്രവേശനത്തിലൂടെ അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പിക്കുകയെന്ന ലക്ഷ്യവും പ്രീപ്രൈമറി ക്ലാസുകള്‍ ആരംഭിക്കാന്‍ അധ്യാപകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്‌.

പിടിഎ ഫണ്ടില്‍ നിന്നും മറ്റും പണപ്പിരിവ്‌ നടത്തി അധ്യാപകര്‍ത്തന്നെയാണ്‌ പ്രീപ്രൈമറി ക്ലാസുകളുടെ പ്രവേശനത്തിന്‌ കൂടുതല്‍ തല്‍പ്പര്യമെടുക്കുന്നത്‌. അതെ സമയം വിദ്യാര്‍ഥികളില്‍ നിന്ന്‌ 150 മുതല്‍ 250 രൂപവരെ ഫീസ്‌ ഈടാക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും, ആയക്കും വളരെ കുറഞ്ഞ നിലവാരത്തിലുള്ള ശംബളമാണ്‌ നല്‍കുന്നതെന്ന്‌ ഈ രംഗത്തുള്ളവര്‍ പറയുന്നു. കൂടാതെ കുട്ടികളെ ആകര്‍ഷിക്കാന്‍ വാഹനമുള്‍പ്പടെയുള്ള സൗകര്യങ്ങളും പ്രീപ്രൈമറി ക്ലാസുകള്‍ തുടങ്ങുന്നവര്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ അംഗന്‍വാടികളില്‍ ചേര്‍ക്കാതെ നഴ്‌സറി ക്ലാസുകളിലേക്ക്‌ പറഞ്ഞയക്കാനാണ്‌ രക്ഷിതാക്കളും ശ്രമിക്കുന്നതെന്ന്‌ അംഗന്‍വാടി വര്‍ക്കേഴ്‌സ്‌ സംസ്ഥാന പ്രസിഡന്റ്‌ ഹരിദാസന്‍ പുല്‍പ്പറ്റ പറഞ്ഞു.

സ്‌തീകളുടെയും, കുട്ടികളുടെയും ശാക്തീകരണമെന്ന ലക്ഷ്യത്തോടെ 1975 ലാണ്‌ അംഗന്‍വാടികള്‍ക്ക്‌ തുടക്കമായത്‌. കുട്ടികള്‍ക്കുള്ള പോഷകാഹാര വിതരണം, മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഗ്രാമത്തിലെ കേന്ദ്രം എന്നിങ്ങനെ ഗ്രമങ്ങളിലെ സാമൂഹികരണ പ്രകിയയിലെ പ്രധാന ഏജന്‍സികളിലൊന്നായിരുന്നു ഓരോ ഗ്രാമത്തിലെയും അംഗന്‍വാടികള്‍.

എന്നാല്‍ അംഗന്‍വാടികളുടെ അടിസ്ഥാന വികസന കാര്യത്തിലും സര്‍ക്കാറുകളുടെ നിസംഗത തുടരുന്നതും വിദ്യാര്‍ഥികളെ അകറ്റാന്‍ കാരണമാകുകകയാണ്‌. മലപ്പുറം ജില്ലയില്‍ 3,802 അംഗന്‍വാടികളാണ്‌ ആകെയുള്ളത്‌.ഇതിനിടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രത്യേക ഉത്തരവുപ്രകാരം അംഗന്‍വാടികളുടെ ഫിറ്റ്‌നസ്‌ പരിശോധന നടത്തിയിരുന്നു. മതിയായ സൗകര്യങ്ങളില്ലാതെയാണ്‌ അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നത്‌.
പരിശോധന നടന്ന മലപ്പുറം ജില്ലയിലെ അംഗന്‍വാടികളിലെ 539 എണ്ണത്തിന്റെ പരിശോധന പൂര്‍ത്തിയായപ്പോള്‍ 46 എണ്ണം അപകടാവസ്‌ഥയിലാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

അതെ സമയം അംഗന്‍വാടികളില്‍ കുട്ടികള്‍ കുറഞ്ഞതിനെ തുടര്‍ന്ന്‌ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയും നിലവിലുണ്ട്‌. മലപ്പുറം ജില്ലയില്‍ മാത്രം ഏഴായിരത്തോളമാളുകളാണ്‌ ഈ രംഗത്ത്‌ തൊഴിലെടുക്കുന്നത്‌.

കൂടാതെ സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന പോഷകാഹാം ഉത്‌പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കും കുട്ടികള്‍ കുറഞ്ഞത്‌ തിരിച്ചടിയായിട്ടുണ്ട്‌.സ്വകാര്യ വിദ്യാഭ്യാസ പദ്ധതികളുടെ അതിപ്രസരം മൂലം ഗ്രാമങ്ങളുടെ സാംസ്‌കാരിക സാമൂഹ്യ മേഖലകളില്‍ നിര്‍ണ്ണായ സ്വാധീനം ചെലുത്തിയിരുന്ന അംഗന്‍വാടികള്‍ അതീജീവനത്തിന്റെ പാതയിലാണിന്ന്‌.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ